2009, മേയ് 2, ശനിയാഴ്‌ച

പരസ്യം പാരയാവുമ്പോള്‍

എന്റെ ശിഷ്യന്‍ അഡ്വ:സമദ്‌ഇരുമ്പുഴിയെക്കുറിച്ചു ഞാന്‍ എന്റെ ഏതോ പോസ്റ്റിലെഴുതിയിരുന്നു. അവന്‍ ഇംഗ്ലണ്ടില്‍ ഹയര്‍സ്റ്റഡീസിലാണ്‌.
വക്കീലാണെന്നതിനു പുറമേ അവന്‍ സമര്‍ത്ഥനായ ഒരു മജീഷ്യന്‍,രാഷ്ട്രീയക്കാരന്‍,പൊതുപ്രവര്‍ത്തകന്‍ എന്നിവകൂടിയാണ്‌.
പ്രസിദ്ധനായ ഒരു ഹോമിയോ,ഹിപ്‌നോട്ടിക്‌ വിദഗ്ദനായ ഡോക്ടര്‍ സി.കെ.മുഹമ്മതിന്റെ പുത്രനാണിദ്ദേഹം. ഈയിടെ ഇംഗ്ലണ്ടിലിരുന്ന് അവനും ഒരു ബ്ലോഗു തുടങ്ങി.
http://samadirumbuzhi.blogspot.com/
"അഭിഭാഷകന്റെ ഡയറിക്കുറിപ്പുകള്‍"
എനിക്കു കൂടിയറിയാവുന്ന ചിലസംഭവങ്ങളുടെ എനിക്കറിയാത്തഭാഗങ്ങള്‍ മനസ്സിലാക്കാന്‍ ഈ ബ്ലോഗു വായനകൊണ്ടു എനിക്കാവുന്നു. അതിനാല്‍ ഞാന്‍ ആ ബ്ലോഗു മുടങ്ങാതെ വായിക്കുന്നുണ്ട്‌.

നാട്ടിലെ മദ്യ-മയക്കുമരുന്നു ലോബിക്കെതിരെ നടത്തിയ ഒരു മാധ്യമ-നിയമ യുദ്ധത്തിന്റെ അവസാനം നന്മയെക്കാള്‍ തിന്മക്കു സഹായകമായിത്തീരാനിടയായ ഒരു വേദനയാര്‍ന്ന അനുഭവം പങ്കുവെക്കുന്ന ഒരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ വായിച്ചപ്പോള്‍
പരസ്യം പാരയാവുന്ന നിരവധി സംഭവങ്ങള്‍ എന്റെ മനസ്സിലേക്കോടിയെത്തി.

അതില്‍ ഒന്നായിരുന്നു "ഏഞ്ചല്‍ ഫുഡ്‌ പ്രോഡക്ട്‌സിന്റെ അന്ത്യം"
എന്റെ ആന്റി "റുഖിയമ്മായി" അവരുടെ നാട്ടിലെ ചില വിധവകളേയും വിവാഹപ്രായമായിട്ടും അതിനു നിര്‍വ്വാഹമില്ലാത്ത പെണ്‍കുട്ടികളേയും സംഘടിപ്പിച്ചു അവരുടെ നാട്ടില്‍ "ഏഞ്ചല്‍ ഫുഡ്‌ & ഹൗസ്‌ഹോള്‍ഡ്‌ ജനുവിന്‍ പ്രൊഡക്ട്‌സ്‌" എന്ന പേരില്‍ ഒരു സ്ഥപനം ഉണ്ടാക്കുകയും അതില്‍ മായം കലരാത്ത പലവ്യജ്ഞനങ്ങള്‍,അച്ചാറുകള്‍,ഭക്ഷണവിഭവങ്ങള്‍ എന്നിവയും ഉന്നം നിറച്ച കിടക്ക, തലയിണ എന്നിവ നിര്‍മ്മിക്കുകയും അവ വിപണനം നടത്തുകയും ചെയ്തിരുന്നു. ആരംഭഘട്ടങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണു സംഘാംഗങ്ങള്‍ ഇതിനെ വളര്‍ത്തിയെടുത്തത്‌. അംഗങ്ങളുടേയും പ്രത്യേകിച്ചു അവരുടെ എല്ലാമെല്ലാമായ റുഖ്യാത്തയുടെ കഠിനപ്രയത്നവും കാരണം ഈ സ്ഥപനം നന്നായി വിജയിച്ചു.സ്വന്തമായി സ്ഥലം വാങ്ങി.കെട്ടിടമുണ്ടാക്കി. സംഘാംഗങ്ങള്‍ക്കു കൂലിക്കു പുറമേ ഇത്തിരി ലാഭവും കിട്ടാന്‍ തുടങ്ങി.
"ഏഞ്ചലിന്റെ പ്രൊഡക്ട്‌" നു വലിയ ഡിമാണ്ടായി.
വാര്‍ത്തയറിഞ്ഞു പത്രക്കാര്‍ എത്തി.
അവര്‍ എസ്‌ക്ലൂസ്സീവ്‌ ഇന്റര്‍വ്യൂ എടുത്തു. പത്രങ്ങളിലും ടി.വിയിലും ഈ കുടുംബശ്രീ സംരംഭം വലിയ പ്രാധാന്യത്തോടെ വന്നു.മറ്റ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെല്ലാര്‍ക്കും നല്ല പ്രചോദനമായി.
പക്ഷെ ആ പബ്ലിസിറ്റി തന്നെയായിരുന്നു ഇതിന്റെ പരാജയത്തിനു കാരണവും.
സര്‍ക്കാര്‍ ഭാഗത്തു നിന്നും വരേണ്യവര്‍ഗ്ഗത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്ന നല്ല സപ്പോര്‍ട്ടായിരുന്നു ഇതിന്റെ ആദ്യകാല വിജയരഹസ്യം. പക്ഷെ സ്ഥാപനം വന്‍ വിജയമാണെന്ന പൊടിപ്പും തൊങ്കലും വെച്ച വാര്‍ത്ത പത്രത്തില്‍ വന്നതു വായിച്ചും കേട്ടും അറിഞ്ഞപ്പോള്‍
ഈ ഫീല്‍ഡിലുള്ള കുത്തക കമ്പനിക്കാരുമായുള്ള മത്സരം കഠിനമായി. അവരുടെ ഇടപെടലിന്റെ ഭാഗമായെന്നനുമാനിക്കാവുന്ന വിധത്തില്‍ ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റത്തില്‍ പെട്ടെന്നു കാര്യമായ വ്യത്യാസം വന്നു.
ഈ സ്ഥാപനത്തിന്റെ അപേക്ഷകളുടെ ഫയലുകള്‍ സര്‍ക്കാരാഫീസില്‍ നീങ്ങാതായി.
എല്ലാത്തിലും ഓരോ ചുവന്ന വരയിടാന്‍ കാരണങ്ങള്‍ കണ്ടെത്തുകമാത്രമായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കു തിടുക്കം.
ഏതൊരു നിസ്സാര പേപ്പര്‍ നീങ്ങാന്‍ പോലും വന്‍ കൈക്കൂലി വേണമെന്ന നില വന്നു. ടാറ്റയുടേയോ ബിര്‍ളയുടേയോ വ്യവസായത്തിനു ചോദിക്കുന്ന തരത്തിലായിരുന്നു വിധവകളുടേയും അനാഥകളുടേയും സംരംഭമായ ആ കൊച്ചു സ്ഥാപനത്തോടു ആവശ്യപ്പെട്ടത്‌.
കല്ലും മണ്ണും പെറുക്കിക്കളഞ്ഞു കൈകൊണ്ടു നേരിട്ടു ഗുണം ഉറപ്പാക്കി നൂറു ശതമാനം മായരഹിതമെന്നുറപ്പുവരുത്തിയ ശേഷം വിപണിയിലിറക്കിയതും നാട്ടുകാരില്‍ ഏറ്റവും പരിശുദ്ധം എന്ന വിശ്വാസമാര്‍ജ്ജിച്ച ഓരോ ഉല്‍പന്നവും ഇല്ലാത്ത ന്യൂനതകള്‍ പെരുപ്പിച്ചു ആരോപിച്ചു നിരന്തരമായി റൈഡുപ്രഹസനം നടത്താന്‍ ഫുഡ്‌ സ്കോഡ്‌,(അവരെ പിറകില്‍ നിന്നു തള്ളിവിടാന്‍ കുത്തക മസാലപ്പൊടി നിര്‍മ്മാതാക്കള്‍). സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ നിരന്തരം കൈക്കൂലി കൊടുക്കാന്‍ സാധിക്കില്ല എന്ന അവസ്ഥ വന്നപ്പോള്‍ അംഗങ്ങള്‍ ഒന്നിച്ചു ഒരു തീരുമാനമെടുത്തു. കൈക്കൂലി കൊടുത്തു ഈ സ്ഥാപനം നിലനിര്‍ത്തേണ്ടതില്ല.
സ്ഥാപനത്തിന്റെ എല്ലാ വികസനവും ഗമനവും അതോടെ തടസ്സപ്പെട്ടു. സ്ഥാപനമിപ്പോള്‍ മരണം കാത്തു ചക്രശ്വാസം വലിക്കുകയാണ്‌.വഴിയാധാരമായതു കുറേ അഭിമാനികളായ വിധവകളും അഗതികളും. ഈ അവസ്ഥ റിപ്പോര്‍ട്ടു ചെയ്താല്‍ തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന പരസ്യവരുമാനം നഷ്ടപ്പെടുമെന്ന ഭീതിയാല്‍ ഒരു പത്രക്കാര്‍ക്കും ധൈര്യവുമില്ല.
വാര്‍ത്ത വരുത്തിയ വിന.
അതില്‍ ഒരു പത്രവാര്‍ത്തയുടെ കട്ടിംഗ്‌ താഴെ!



45850

3 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ഒരു പത്രവാര്‍ത്ത വരുത്തിയ വിന.
അതില്‍ ഒരു പത്രവാര്‍ത്തയുടെ കട്ടിംഗ്‌ താഴെ!

thoufi | തൗഫി പറഞ്ഞു...

നിലനില്പിനായുള്ള ജനങ്ങളുടെ പൊതുസംരംഭങ്ങളെ കുത്തക മുതലാളിത്തം ബ്യൂറോക്രാറ്റിന്റെ സഹായത്തോടെ എങ്ങനെ അട്ടിമറിക്കുന്നുവെന്നതിന്റെ അനേകം ഉദാഹരണങ്ങളിലൊന്ന്.

കരീം മാഷ്‌ പറഞ്ഞു...

മാഷിന്ടെ തൂലിക: ബൂലോകസമ്മര്‍ദ്ദം