013 രാത്രിക്കല്യാണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
013 രാത്രിക്കല്യാണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2007, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

രാത്രിക്കല്യാണം ഒരോര്‍മ്മ.


പണ്ടൊക്കെ കല്ല്യാണങ്ങള്‍ രാത്രിയിലായിരുന്നു.
മലബാറിലെ രാത്രിക്കല്യാണങ്ങള്‍ പറ്റെ വേരറ്റുപോയെങ്കിലും കുറച്ചെല്ലാം എന്റെ ബാല്യകാല ഓര്‍മ്മകളായി ഇപ്പ്പ്പോഴുമെന്നോടൊപ്പമുണ്ട്‌. അന്നൊക്കെ രാത്രിയിലായിരുന്നു എല്ലാ ആഘോഷങ്ങളും
പ്രത്യേകിച്ചു മാപ്പിളമാരുടെ!
മുന്‍പ്‌ കാര്‍ഷികവൃത്തിയും കച്ചവടവുമായിരുന്നു മലബാറിലെ ഗ്രാമങ്ങളിലെ മാപ്പിളമാരുടെ ജീവിതോപാധി.
അതുകൊണ്ടു തന്നെ അവരുടെ ഗ്രാമത്തിലെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഇവ രണ്ടിനോടും ചേര്‍ന്നും ലയിച്ചും കിടന്നു.
ഗ്രാമത്തെ വീണ്ടും വിഭജിക്കുമ്പോള്‍ വിവിധ പാടത്തുംകരക്കാര്‍,
ഒരു പാടത്തിന്‍ കരയിലെ നിവാസികള്‍ അവര്‍ ഒരു കൂവലിനാല്‍ ആശയം കൈമാറുന്നവര്‍,വെള്ളത്തിന്റെ ഏറ്റക്കുറച്ചിലിലും,കീടങ്ങളുടെ ആക്രമണത്തിലും,കാറ്റിന്റെ അസ്വഭാവികതയിലും ഒരേപോലെ ആകുലരാവുന്നവര്‍ ആയിരുന്നു ഒരു പാടത്തില്‍കരക്കാര്‍.
അവര്‍ ആകുലരാവുന്നതും ആനന്ദഭരിതരാവുന്നതും ഒന്നിച്ചായിരുന്നു.

"പക്ഷെ അവരുടെ ആഘോഷങ്ങളെല്ലാം കാര്‍ഷിക ജോലിയേയും കച്ചവടത്തെയും മുടക്കാത്തവയായിരുന്നെന്നു മാത്രം".
അങ്ങനെയാണു രാത്രിക്കല്യാണങ്ങളും ആഘോഷങ്ങളും മലബാറിന്റെ നേര്‍ക്കാഴ്ച്ചയായത്‌.
ഞാന്‍ കണ്ട അന്നത്തെ മാപ്പിളഭവനങ്ങള്‍ക്കെല്ലാം ഒരേ ദൃശ്യഘടനയായിരുന്നു.
നാട്ടിന്‍ പുറത്തിന്റെ നൈസര്‍ഗിക ഭംഗി പച്ചപ്പട്ടണിഞ്ഞ വയലേലകളായി പരന്നു കിടക്കുമ്പോളതിന്റെ ഒത്ത നടുക്കിലൂടെ ഒരു വീതികൂടിയ നടവരമ്പ്‌. നടവരമ്പില്‍ നിന്നു വീട്ടിന്റെ പൂമുഖത്തേക്കു സ്കയില്‍ വെച്ചു വരച്ചപോലെ ഇടത്തരം വീതിയുള്ള ഒരു ഇടവരമ്പ്‌ തോട്ടിങ്കരയിലവസാനിക്കുന്നു.
തോട്ടിലിറങ്ങി കൈകാലുകള്‍ കഴുകി വൃത്തിയാക്കാനുള്ള സൗകര്യം.
തോടിനു കുറുകെ വീതി കുറഞ്ഞ മരപ്പാലം.

പാലം കടന്നാല്‍ തൊടി.

തൊടിക്കു ഒത്ത നടുക്കിലൂടെ ഇരുവശവും പൂച്ചെടികളും വിവിധ വര്‍ണ്ണത്തില്‍ ഇലകളുള്ള സസ്യങ്ങളും അതിരിട്ട വീതിയുള്ള വഴി, അതു കഴിഞ്ഞെത്തുന്നതു വീടിന്റെ മുന്നിലെ വിശാലമായ മുറ്റം,
മുറ്റത്തേക്കു കയറിയാല്‍ അഭിമുഖമായി കാണുന്നതാദ്യം ഗൃഹനാഥനിരിക്കുന്ന പ്രൗഢിയാര്‍ന്ന കസേര.
(മിക്ക വീട്ടിലും അതു ചാരുകസേരയായിരിക്കും).

പൂമുഖത്തെ ചാരുകസേരയിലിരിക്കുന്ന ഗൃഹനാഥനു നാടത്തുവരമ്പിലൂടെ നടന്നു ഇടവരമ്പിലേക്കു തിരിയുന്ന വിരുന്നുകാരനെ മനസ്സിലാക്കി അടുക്കളപ്പുറത്തേക്കു മുഖം തിരിച്ചു, വീട്ടുകാരിയോടു
"വിരുന്നുകാരുണ്ടടീ, ചായക്കു വെള്ളം വെച്ചോ!"
എന്നു വിളിച്ചുപറയാന്‍ വേണ്ടത്ര സമയം കിട്ടുന്ന വഴിദൂരം.

ഇലക്ട്രിക്‌ ബള്‍ബും ട്യൂബും ഗ്രാമത്തിലെത്തുന്നതിന്നു മുന്നെ പെട്രോള്‍മാക്സ്‌ എന്നു വിളിക്കുന്ന അന്നത്തെ അപൂര്‍വ്വമായ അത്ഭുതപ്രകാശത്തിന്റെ മാസ്മരികപ്രഭയില്‍ രാത്രിയിലെ ഏതാഘോഷവും നന്നായി ആസ്വദിക്കുന്ന ആബാലവൃദ്ധം ഗ്രാമീണകര്‍ഷകര്‍.
പകലിന്റെ കൃഷിപ്പണികളെയും ചുറ്റുവട്ടങ്ങളെയും ബാധിക്കാതെ രാത്രിയുടെ ശാന്തതയില്‍ നടത്തിയിരുന്ന ഗംഭീര ഈറ്റ്‌&മീറ്റ്‌, സിംഗ്‌&വിന്‍ ചടങ്ങുകള്‍.
തീവൃമായ വിലക്കുകളെ തോല്‍പ്പിച്ചും കാരണവന്മാരുടെ നിരീക്ഷണങ്ങളെ അതിജീവിച്ചും ഒളിച്ചും പാത്തും നാമ്പിടുന്ന കൗമാരപ്രണയങ്ങളെ നിലനിര്‍ത്തിയിരുന്ന കല്യാണനിശകളിയിലെ വീണുകിട്ടുന്ന ചില കിന്നാരമുഹൂര്‍ത്തങ്ങള്‍.
രാത്രിക്കല്യാണങ്ങള്‍ ഗ്രാമത്തിന്റെ അല്ലങ്കില്‍ ആ പാടത്തുംകരക്കാരുടെ മൊത്തത്തിലെ ആഘോഷമാണ്‌.
ജാതിമത ഭേദമില്ലാതെ പങ്കെടുക്കുന്ന ആഘോഷവും അതു തന്നെ!
ഒരാഴ്ച്ചക്കുമുന്നേ ഇടിയും പൊടിയുമായി സജീവമാകുന്ന കല്യാണവീടിന്റെ അടുക്കളയില്‍ നിന്നു ആഘോഷം പാടത്തുംകരക്കാര്‍ക്കു മുഴുവനായെത്തുന്നതു കല്യാണദിവസം വൈകുന്നേരമാവുന്നതോടെയാണ്‌.
സന്ധ്യയാവുന്നതോടെ കല്യാണവീടുശാറാവുകയായി.

വധൂഗൃഹത്തില്‍ നിന്നു വരനെ ആനയിച്ചു കൊണ്ടു വരാന്‍ ഒരു ചെറു സംഘം പുറപ്പെടുന്നതു ഇരുട്ടിത്തുടങ്ങിയതിനു ശേഷമാണ്‌.
സംഘത്തില്‍ നായകനായ, ചമയങ്ങളില്‍ ചാരുത നിറഞ്ഞ പുതുമണവാളന്റെ തിളക്കം കൂട്ടുന്നതു തൊട്ടടുത്തു പൊക്കിപ്പിടിച്ച നിലയില്‍ വെളിച്ചം പരത്തുന്ന പെട്രോള്‍മാക്സോ റാന്തലോ തന്നെ!
അലങ്കരിച്ച കാളവണ്ടികളില്‍ ചെമ്മണ്‍ നിരത്തു താണ്ടി,
അവിടന്നു വഴിപിരിയുന്ന ഇടവഴികളിലൂടെ ഇരുട്ടിലേക്കു വെളിച്ചം വിതറി നടന്നു നീങ്ങുന്ന വിളക്കു ജാഥ.
ഇടവഴി കഴിഞ്ഞു കൊയ്തുപാടത്തിന്റെ നടവരമ്പിലൂടെ തുല്യ ആളകലത്തില്‍ ഇടവിട്ടു വെട്ടം പരത്തുന്ന വിളക്കുകള്‍ തലയിലേറ്റി അടിവെച്ചു നീങ്ങുന്ന വരന്റെ കൂടെയുള്ളവരുടെ സംഘം.
വരിയുടെ ഒത്ത നടുവില്‍ കസവു തുന്നിയ തൊപ്പിയിട്ടു തിളങ്ങുന്ന അങ്കിയണിഞ്ഞ പുതു മണവാളന്‍.
ഇരുട്ടുകനത്ത വഴികള്‍ ദഫുമുട്ടിന്റെ മേളങ്ങളില്‍ ഞെട്ടിയുണരുമ്പോള്‍ ജാലകങ്ങളിലൂടെ പാളി നോക്കുന്ന ഒരുപാടു കണ്ണുകള്‍,
ആണുങ്ങളുടെ ഒപ്പനപ്പാട്ടിന്റെ ഈണങ്ങളില്‍ കോരിത്തരിച്ചിരിക്കുന്ന നാട്ടിലെ നാണം മാറാത്ത പെണ്ണുങ്ങളുടെ ഒരു നിര.
ഒരു ചെറുവട്ടത്തിനു വീതിയുള്ളിടത്തു, വെട്ടം നടുക്കു വെച്ചു നടത്തുന്ന കൈക്കരുത്തുള്ളവരുടെ കാണാനിമ്പമുള്ള കോല്‍ക്കളിക്കസര്‍ത്ത്‌.
"ധീത്തിത്താം താകൃതാം ധില്ലത്തൈ..!
ഒന്നാം കുന്നിന്മേല്‍ ഒരു മടലോലമേല്‍, ഒന്നല്ലെ കിളി കൂടും വെച്ചു.!
രണ്ടാം കുന്നിന്മേല്‍ ഇരുമടലോലമേല്‍, രണ്ടല്ലെ കിളി കൂടും വെച്ചു.!!"
മൂന്നാം ..................................................................!!!
എന്നിങ്ങനെ നാടന്‍ ശീലുകളുമായി ഒരു താരി കളി നടത്തും.

പാടത്തിനക്കരെ വിവാഹാഘോഷം പാരമ്യതയിലെത്തിയ വധൂഗൃഹം.
നിറഞ്ഞ വെളിച്ചം കൊണ്ടും അലങ്കാരങ്ങളുടെ തിളക്കം കൊണ്ടും വേറിട്ടറിയാവുന്ന കല്യാണ വീട്‌.

അതു കാണുമ്പോള്‍ വരന്റെ സംഘം സന്തോഷത്തോടെ പാടും

"നാരിന്റെ വീടതാ കാണുന്നു..
പാലത്തിന്നപ്പുറത്ത്‌..!"

അവിടെയും മംഗല്യരാവിന്റെ മനോഹാരിതക്കു ഇമ്പമേകുന്ന കല്യാണപ്പാട്ടുകളുടെ ഈണങ്ങള്‍.
ഒപ്പനമുട്ടുമായി കോര്‍ത്തു കെട്ടി ഇടമുറിയാതെ മൊഞ്ചോടെ പാടി അവതരിപ്പിക്കുന്നതു ആ പ്രദേശത്തെ ആസ്ഥാന ഗായികാ-ഗായകര്‍.
പന്തലില്‍ കസവു തുന്നിയ പുതിയ കിനാവുകളില്‍ നാണം തൂവിയിരിക്കുന്ന പുതുമണവാട്ടി.
വെള്ളവിരിച്ച മഞ്ചത്തില്‍ അവള്‍ക്കു കൂട്ടിരിക്കുന്ന ഉറ്റ കൂട്ടുകാരിയുടെ കയ്യില്‍ സദസ്സിനെ പനിനീരു തെളിക്കാനുള്ളരോട്ടു ദണ്ഡ്‌.
അവളിരിക്കുന്നതിന്റെ ഒത്തമുകളില്‍ പന്തലിലില്‍ തൂക്കിയിട്ടിരിക്കുന്ന വെളുത്ത മേലാപ്പില്‍ നിന്നും തിളങ്ങുന്ന വര്‍ണ്ണത്തോരണങ്ങള്‍ തൂങ്ങിക്കിടക്കുന്നു.
കസവു തുന്നിയ കുപ്പായം,മുന്തിയ കാച്ചിത്തുണി,കഴുത്തില്‍ ചാവടിമാല, കാര്‍ക്കേലസ്‌, കാതില്‍ നിറയെ ചിറ്റ്‌, കുമ്മത്ത്‌, എളക്കത്താലി, കൊടലാരം, മാട്ടി, ചക്കരമാല, അലിക്കത്ത്‌, കാതില, മാറില്‍ മണിത്താലി, കഴുത്തില്‍ ചങ്കേലസ്സ്‌, കൈകളില്‍ കുറിയ വള, ചെത്തു വള, കാലില്‍ കൊലുസ്സ്‌, നെറ്റിയില്‍ ചൂട്ടി.
സര്‍വ്വാഭരണ വിഭൂഷികയായിരിക്കുന്ന മണവാട്ടിയുടെ ഖല്‍ബില്‍ നിറഞ്ഞു തുളുമ്പി ചിതറുന്നതു ആഹ്ലാദത്തിന്റെ പൂത്തിരി, എങ്കിലും അങ്കലാപ്പിനകമ്പടിയായി നെഞ്ചിടിപ്പിന്റെ പെരുമ്പറ ശബ്ദം ഒപ്പനക്കായി ഒപ്പമിരിക്കുന്നവര്‍ക്കു അനുഭവിച്ചറിയാം,
പ്രിയപ്പെട്ടവരോടും പ്രിയപ്പെട്ടതിനോടൊക്കെയും ഒരു യാത്രപറച്ചിലിന്റെയും പുതിയൊരിടത്തേക്കു പറിച്ചു നടലിന്റെയും ചിന്തയില്‍ വഴിയോരത്തു പകച്ചു നില്‍ക്കുകയാണവള്‍. പുതിയൊരു ലോകത്തേക്കുള്ള യാത്രക്കു മനസ്സിനെയൊരുക്കുമ്പോഴും സുറുമയെഴുതിയ മിഴികള്‍ നിറയുകയാണ്‌. എത്രയൊക്കെ കൂട്ടുകാരികള്‍ സന്തോഷിപ്പിച്ചിട്ടും കളിയാക്കിയിട്ടും അവളുടെ നെഞ്ചിലെ പെടപെടപ്പു കൂടുകയാല്ലതെ കുറയുന്നില്ല.
മണവാളന്റെ കൈയും വധുവിന്റെ പിതാവിന്റെ കൈയും ഹസ്തദാനം നടത്തി ഖാസി ഉരുവിടുന്ന സത്യവാചകങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ചെമ്പില്‍ വെന്ത തേങ്ങാച്ചോറും മോരുകാച്ചിയതും ഇറച്ചിവരട്ടിയതും പപ്പടവും ചേര്‍ത്ത സുഭിക്ഷമായ ഊണു കഴിക്കാം. അതിനു ശേഷം വരന്റെ വീട്ടില്‍ നിന്നു വന്ന സംഘം അവരുടെ വകയായ വസ്ത്രങ്ങളും അലങ്കാരങ്ങളും നടത്തി വധുവിനെ കൂട്ടികൊണ്ടുപോകാന്‍ തുടങ്ങുകയായി.
വധു ഇറങ്ങുന്നതു മുതല്‍ വരന്റെ വീട്ടിലേക്കു ഘോഷയാത്രയായി നടന്നു പോകുന്നതു വരെ പാട്ടുകാരുടെയും താളക്കാരുടേയും വേളയാണ്‌.
വരന്റെ വീടും പാടത്തിന്റെ കരക്കു തന്നെയാവും. വരന്റെ വീട്ടില്‍ നിന്നും സ്വീകരിക്കാന്‍ ആളുകള്‍ എത്തുമ്പോള്‍ തോട്ടിങ്കരക്കപ്പുറത്തും ഇപ്പുറത്തും നിന്നു ആ പാട്ടുമത്സരം കൊഴുക്കും. ഏതെങ്കിലും ഒരു വിഭാഗം തോല്‍ക്കുന്നതു വരെ ഗാനമത്സരം നീണ്ടു നില്‍ക്കും. മുഖ്യമായും മാപ്പിളപ്പാട്ടു കൊണ്ടുള്ള 'അന്താക്ഷരി' മത്സരം തന്നെയായിരിക്കും.
പുലരും വരെ നീണ്ടു പോയ വാശിയേറിയ മത്സരങ്ങള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്‌.തോല്‍വിയും ജയവും കുടുംബമഹിമയും അഭിമാനത്തിന്റെ പ്രശ്നവുമായെടുക്കുന്ന അവസരങ്ങളില്‍ കാരണവന്മാര്‍ നേരിട്ടിടപെട്ടു അവ ഒഴിവാക്കാറും ഉണ്ട്‌.
മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ തട്ടാതെ ഒരുമണിക്കുര്‍ നേരം പാട്ടു പാടിത്തോല്‍പ്പിച്ച ഒരു പാട്ടുകാരി ഞങ്ങളുടെ പാടത്തിങ്കരയിലെ ഗാനകോകിലയായിരുന്നു ഏറെക്കാലം. അവരെ തോല്‍പ്പിക്കാന്‍ ഒരു തീപ്പെട്ടിക്കൊള്ളി ചുണ്ടിനിടയില്‍ വെച്ചു മണിക്കൂറുകളോളം നിര്‍ത്താതെ പാടി റിക്കാര്‍ഡിട്ട മറ്റൊരു "പാടത്തിങ്കര" ഗായിക രംഗത്തു വരുന്നതു വരെ!
ഇപ്പോള്‍ അവരെക്കുറിച്ചൊക്കെ ഓര്‍ക്കാന്‍ ഒരു രസം.
പലരും പറയുന്നു രാത്രിക്കല്യാണം തിരിച്ചു വരുന്നു.(പകലൊക്കെ മനുഷ്യര്‍ക്കു വീണ്ടും തെരക്കായീത്രേ!)
(ഹംസ ആലുങ്ങലിന്റെ "രാത്രി വിവാഹങ്ങള്‍ പുനര്‍ജനിക്കുന്നു" എന്ന സിറാജ്‌ ഫ്രൈഡേഫീച്ചറില്‍ നിന്നു ആശയം)