2009, ജൂലൈ 26, ഞായറാഴ്‌ച

റിയൽ ഹീറോസ്

നേരം പറ്റെ വെളുത്തിട്ടില്ല.
ലോഹനിർമ്മിതമായ എന്തോ ഒന്നു പൊടുന്നനെ നിലം പൊത്തിയതിന്റെ അതിഭയങ്കരമായ ഒച്ച കേട്ടു.
പിറകെ ഒരലമുറയും.

"ബജാവോ...ബജാവോ..."
ലേബര്‍ ക്യാമ്പിലാ ഒച്ച അലയടിച്ചു.

ആരാ ഇന്നേരം അപകടം വരുത്തി വെച്ചിരിക്കുന്നത്‌.
ഇസ്തിരിപ്പെട്ടിയുടെ വയർ പ്ലഗ്ഗിൽ നിന്നു ഒറ്റ വലിക്കൂരിയെറിഞ്ഞു ഞാനും അങ്ങോട്ടോടി.
എനിക്കു മുന്‍പെ ഓടുന്നവരില്‍ കമ്പനിയിലെ എല്ലാ ദേശാക്കാരും ഉണ്ട്.
വർക്ക്ഷോപ്പിന്റെ ഭാഗത്തു നിന്നാണ്‌ കരച്ചില്‍ കേട്ടത്.
പണി നടക്കുന്ന ടവർ ക്രെയിൻ ഇടിഞ്ഞു വീണ ഒച്ചയാണു നേരത്തെ കേട്ടത്‌. കീഴെ അക്തർ റസൂൽ വീണു കുടുങ്ങികിടപ്പുണ്ട്‌.
കാലു കുടുങ്ങിയിരിക്കുന്നു.
ഭാഗ്യം തലക്കൊന്നും പറ്റിയില്ല.കാൽ അനക്കാൻ വയ്യ. എല്ലുപൊട്ടിയോ എന്നു തിട്ടമില്ല.
ബലം പ്രയോഗിച്ചാൽ ഇനിയും എന്തൊക്കെയാവും ഇടിഞ്ഞു വീഴുക എന്നൂഹിക്കാന്‍ പറ്റാത്തവിധം അപകടഭീതി .
ഡ്യൂട്ടി തുടങ്ങുന്നതിന്നു മുൻപേ ഇവൻ ഈ ക്രെയിനിനടുത്ത്‌ എന്തെടുക്കായിരുന്നു?
(എല്ലാര്‍ക്കും ഇതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ)
ക്രെയിൻ പൊക്കാതെ അവനെ എടുക്കാൻ ഒരു രക്ഷയില്ല. ഹെവി ക്രെയിനാണ്‌.
ഇതായിരുന്നു ഏതു ഭാരവും പൊക്കിയിരുന്നത്‌. ഇനി ഇതിനെ പൊക്കാൻ പുറത്തു നിന്നും വേറൊരു ക്രെയിൻ വിളിച്ചേ മതിയാവൂ.
വിജയേട്ടൻ ഓടി വന്നു.
വെറും ടർക്കി മാത്രമാണു വേഷം. നനഞ്ഞ മേനി.
തലയിലെ സോപ്പുപത അങ്ങനെയുണ്ട്‌. അതു കണ്ണിലേക്കു ഇറങ്ങി വരുന്നത്‌ ഇടക്കിടെ തുടക്കുന്നുണ്ട്‌.
വിജയേട്ടൻ പെട്ടെന്നു കർമ്മനിരതനായി.
ഫോർക്ക്‌ ലിഫറ്റ് ഉപയോഗിച്ച്‌ വീണു കിടക്കുന്ന ക്രൈനിന്റെ ഒരറ്റം പ്രയാസപ്പെട്ടു പൊക്കി നിർത്തി.

ഇപ്പോൾ ഒരാൾക്കു ഇഴഞ്ഞു നീങ്ങി അക്‍തറിന്റെ അടുത്തെത്തി അവനെ വലിച്ചു കൊണ്ടു വരാം.

ആരെങ്കിലും ഇഴഞ്ഞു ചെന്നു അവനെ വലിച്ചു കൊണ്ടു വരൂ..?
വിജയേട്ടൻ അറിയാവുന്ന ഭാഷയിലെല്ലാം സഹായത്തിനു വിളിച്ചു.

ആർക്കും ധൈര്യമില്ല. നീ പോ, നീ പോ എന്നു പറഞ്ഞു എല്ലാരും മാറി നിൽക്കുകയാണ്‌.
പൊക്കിയുയർത്തിയ ഫോർക്കിൽ ക്രെയിന്റെ ഒരറ്റം അങ്ങനെത്തന്നെ നിർത്തി വിജയേട്ടൻ താഴെയിറങ്ങി.
ഇഴഞ്ഞു ചെന്നു കുടുങ്ങിക്കിടക്കുന്ന അക്തറിനെ രണ്ടു കയ്യും ചേർത്തു വലിച്ചു.

താങ്ങിയ ഭാരമുള്ള ക്രൈനിന്റെ ഭാഗം, തങ്ങാനാവാതെ ഫോർക്ക്‌ ലിഫ്റ്റ്‌ മുന്നിലേക്കു മൂക്കു കുത്തുമെന്നു തോന്നി.
പേടിച്ച പോലെത്തന്നെ ഫോർക്കിന്റെ ചെയിന്‍ മുറിഞ്ഞു, ക്രൈൻ പടേന്നു താഴെ വീണു.
ഭാഗ്യത്തിനു അതിന്നു മുന്നെ തന്നെ രണ്ടാളും സുരക്ഷിതമായി പുറത്തെത്തിയിരുന്നു.

അക്തറിനു അരക്കു മീതെ പരിക്കില്ല. കാല്‍ മുട്ടു തകർന്നു ചോര വരുന്നുണ്ട്‌. കാല്‍‌പ്പടത്തിനു ചതവുണ്ട്.
ഉടനെ തന്നെ വിജയേട്ടൻ അവനെ സ്വന്തം റൂമിലേക്കു വാരിയെടുത്തു. വർക്കിംഗ്‌ ഡ്രസ്സു അഴിച്ചു മാറ്റി പ്രഥമ ശുശ്രൂഷ നൽകി. അതിനിടയിലാരോ ആമ്പുലൻസിനു ഫോൺ ചെയ്തു.

കാലിനാണു പരിക്ക്‌. കുറച്ചു കാലം ശരിക്കു നടക്കാനാവില്ല.
“തും ഗബ്രാവോ മത്, ഹം അബി അസ്‌പതാല്‍ ജായേഗാ“.
(സാരമില്ല നമുക്കുടനെ ആശുപത്രിയിൽ പോകാം)
വിജയേട്ടന്‍ അൿതറിനെ ആശ്വസിപ്പിച്ചു,

വിജയേട്ടൻ കുളി മുഴുവനാക്കാൻ ബാത്ത്‌ റൂമിൽ കയറി.
അക്തറിന്റെ കവറോളിൽ നിന്നും ഫോൺ മണി ഒച്ച കേട്ടു വീണ്ടും തിരിച്ചിറങ്ങി.

അക്തറിന്റെ ബീവിയാണ്‌.
ഫോൺ അറ്റൻഡു ചെയ്തതു വിജയേട്ടൻ തന്നെയായിരുന്നു.
" ബഹൻ ജീ, അക്തർ അപ്നാ കംരേമേം നഹീ ഹെ! ബാദ്‌ മേം ശാം കോ ടെലിഫോൺ കീജിയേ"
( പെങ്ങളെ അക്‍തര്‍ ഇപ്പോള്‍ സ്വന്തം റൂമില്‍ ഇല്ല, വൈകുന്നേരം ടെലിഫോണ് ചെയ്തോളൂ)
വിജയേട്ടന്‍ അസത്യമല്ലാത്ത ഒരു നുണ പറഞ്ഞു.

അക്തർ വിജയേട്ടന്റെ കൃഷ്‌ണമണിയിലേക്കു നോക്കി.
നന്ദിയുടെ ഒരു തുള്ളി ആ തലയണയിലേക്കുറ്റി.

അതു കാണാനാവാതെ ഞാൻ തല തിരിച്ചപ്പോൾ കണ്ണുകള്‍ ടി.വി യില്‍ പതിഞ്ഞു.
അതു ഓണായി തന്നെ കിടക്കുകയാണ്.
ഏഷ്യാനെറ്റ്‌ രാവിലെ തന്നെ മേജര്‍ രവിയുമായുള്ള അഭിമുഖം കണിക്കുകയാണ്‌.

അപ്പോഴാണ്‌ ഓർത്തത്‌.
ഓ! ഇന്നാണല്ലോ കാർഗിൽ യുദ്ധത്തിന്റെ പത്താം വാർഷികം!.

"There are many sacrificed Solders in the Kargil. But some of them did't get proper Highlight. I know one of them personally, had 24 bullets in his credit, they found 12 dead Pakistani solders around him as they killed by him. He is a real Hero".

ഇംഗ്ലീഷ്‌ അറിയാവുന്ന അൿതർ എന്റെ മുഖത്തേക്കു നോക്കി.

അവനും ശരിക്കറിയാമായിരുന്നു. കാർഗിൽ യുദ്ധം മുഷറഫിനും അഡ്വാനിക്കും വേണ്ടിയായിരുന്നെന്നു.

"രാം ചന്ദ്‌ പാക്കിസ്‌ഥാനി" എന്ന ഫിലിം ഞങ്ങൾ ഒന്നിച്ചു കണ്ട ആ ദിവസം. ഞങ്ങൾ അതു ചർച്ച ചെയ്‌തതാണ്‌.

മുശറഫിനും നവായ് ശരീഫിനും ഇടയിലെ അധികാരക്കളിക്കിടയില്‍ പ്ലാന്‍ ചെയ്തതായിരുന്നു കാര്‍ഗിൽ നുഴഞ്ഞു കയറ്റമെന്ന്‌ അവൻ പറഞ്ഞു.
ശവപ്പെട്ടിക്കു ഒരു ലക്ഷം വിലയിട്ട ആയുധക്കച്ചവടക്കാരനു വേണ്ടിയായിരുന്നു കാർഗിൽ യുദ്ധമെന്ന്‌ ഞാനും പറഞ്ഞു..
ഒരേസമയം രണ്ടെണ്ണത്തിന്റെ കൂട്ടിനു രഹസ്യങ്ങൾ പുറത്തു വിട്ട പ്രതിരോധരംഗത്തെ കള്ളനാണങ്ങൾക്കു വേണ്ടിയായിരുന്നെന്ന്‌ തഹൽക്കയും പിന്നെ വെളിപ്പെടുത്തി.
മരിച്ചതും നഷ്ടം സംഭവിച്ചതും ജവാനും അവന്റെ കുടുംബത്തിനും മാത്രം എന്നാരും പറഞ്ഞില്ല. ഓർത്തതും ഇല്ല.
നന്ദിയില്ലാത്തവർ ആ കൂട്ടത്തിലുമുണ്ടായിരുന്നു. നഷ്ടപരിഹാരത്തുകക്കു വേണ്ടി അവർ കടിപിടി കൂട്ടി.



പ്രാണൻ കളഞ്ഞ ദേശാഭിമാനികൾക്കു കിട്ടാനുള്ളത്‌ കൊല്ലത്തിലൊരിക്കലെ ഓർമ്മ പുതുക്കൽ,
ദശവാർഷികം.
ജൂബിലികൾ.
പുഷ്പാർച്ചന.

ആംബുലൻസിന്റെ ഹോൺ!.
വിജയേട്ടൻ തിരക്കിട്ടു ബാത്ത്‌ റൂമിൽ നിന്നിറങ്ങി.
ഞാൻ ടി..വി. ഓഫാക്കി.
അക്തറിനെ സ്ടെച്ചറിലേക്കു മാറ്റാൻ വിജയേട്ടൻ തന്നെ വേണ്ടി വന്നു.
ഞാൻ മനസ്സിൽ പറഞ്ഞു.
"He is another one among the real Heroes"

53270

6 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

മനസ്സു തന്നെ മരിച്ചുപോയോ എന്നു സശയമുള്ളതുകൊണ്ട്,ഹീറോകളെക്കണ്ടാൽ തിരിച്ചറിയാനാവുന്നില്ല.

കുഞ്ഞായി | kunjai പറഞ്ഞു...

വിജയേട്ടന്‍ എന്ന ആ നല്ല മനുഷ്യന്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു...

Rasleena പറഞ്ഞു...

അതേ വിജയേട്ടനെപ്പോലുള്ളവരാണ് നമ്മുടെ യഥാർത്ഥ ഹീറോകൾ!

Anil cheleri kumaran പറഞ്ഞു...

ഇതു നടന്നത് തന്നെയാണോ? വിജയേട്ടനെ നമിക്കുന്നു.

ഗൗരിനാഥന്‍ പറഞ്ഞു...

സത്യമായും അയാളാണ് യഥാര്‍ത്ഥ മനുഷ്യന്‍

കരീം മാഷ്‌ പറഞ്ഞു...

വികടശിരോമണി
കുഞ്ഞായി
Rasleena
കുമാരന്‍ | kumaran
ഗൗരിനാഥന്‍
വായനക്കും പ്രതികരണത്തിനും നന്ദി.
ഇതു നടന്ന സംഭവം തന്നെ. എഴുതാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അക്‍തറിനെ രക്ഷപ്പെടുത്തി കൊണ്ടു വന്നപ്പോള്‍ ഒരു മലയാളി തൊഴിലാളി വിജയേട്ടനോടു ചോദിച്ചു
“വിജയേട്ടാ നിങ്ങള്‍ എന്തിനാ ഈ റിസ്ക്കൊക്കെ എടുത്തു ഓഫ് ഡ്യൂട്ടി സമയത്തു ഒരു പാക്കിസ്ഥാനിയെ രക്ഷിക്കാന്‍ പോയത്?“
വിജയേട്ടന്റെ മറുപടിയാണു ശ്രദ്ധിച്ചത്. ഇതെഴുതാന്‍ തോന്നിയതും.
“ ബാബൂ, നമ്മളാണു നേതാക്കള്‍ക്കു മാതൃകയാവേണ്ടത്. തലപ്പു ചീഞ്ഞാല്‍ വേരില്‍ നിന്നു പുതിയ മുള പൊട്ടണം.”
ഇന്ത്യക്കാരും പാക്കിസ്ഥാനികളും തമ്മില്‍ യാതൊരു കാലുഷ്യവുമില്ല. നേതാക്കള്‍ ഉണ്ടാക്കുന്നതല്ലാതെ!”
അതൊരു സത്യമാനെന്നു തിരിച്ചറിഞ്ഞപ്പോള്‍ എനിക്കാ ആശയം എഴുതാതിരിക്കാന്‍ കഴിയില്ലന്നായി...